Month: ഏപ്രിൽ 2022

സമാധാനത്തിന്റെ കുരിശ്

ഡച്ച് ചിത്രകാരനായ എഗ്‌ബർഗ് മോഡർമാന്റെ കുറെനക്കാരനായ ശിമോൻ എന്ന പെയിന്റിങ്ങിലെ കണ്ണുകൾ പ്രസന്നതയില്ലാത്തവയാണ്. തന്നെ ഭരമേല്പിച്ച കാര്യത്തിന്റെ ശാരീരികവും മാനസികവുമായ ഭാരമാണ് ശിമോന്റെ ആ കണ്ണുകൾ പ്രതിഫലിപ്പിക്കുന്നത്. മർക്കൊസ് 15ലെ വിവരണത്തിൽ നിന്ന് നാം മനസ്സിലാക്കുന്നത് ശിമോനെ ജനക്കൂട്ടത്തിന്റെയിടയിൽ നിന്ന് ബലമായി പിടിച്ചു കൊണ്ടുവന്നാണ് യേശുവിന്റെ കുരിശ് ചുമക്കാൻ ഏല്പിച്ചത് എന്നാണ്.

ശിമോൻ കുറെനയിൽ നിന്നുള്ളയാളാണെന്ന് മർക്കൊസ് പറയുന്നു. കുറെന വടക്കേ ആഫ്രിക്കയിലെ ഒരു വലിയ പട്ടണമായിരുന്നു. യേശുവിന്റെ കാലത്ത് ധാരാളം യഹൂദർ അവിടെയുണ്ടായിരുന്നു. മിക്കവാറും ശിമോൻ പെസഹാത്തിരുന്നാളിനു വേണ്ടി യരുശലെമിൽ വന്നതാകണം. ഈ നീതിരഹിതമായ വധശിക്ഷ നടപ്പാക്കുന്നതിനിടയിൽ അദ്ദേഹം പെട്ടു പോയതാണെങ്കിലും, ചെറുതെങ്കിലും അർത്ഥവത്തായ ഒരു സഹായം യേശുവിന് ചെയ്യുവാൻ അദ്ദേഹത്തിന് ഇടയായി (മർക്കൊസ് 15:21).
മർക്കോസിന്റെ സുവിശേഷത്തിൽ, യേശു ശിഷ്യന്മാരോട് നേരത്തെ പറഞ്ഞിട്ടുണ്ട്: “ഒരുവൻ എന്നെ അനുഗമിക്കുവാൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ ത്യജിച്ചു തന്റെ ക്രൂശ് എടുത്തു കൊണ്ട് എന്നെ അനുഗമിക്കട്ടെ” (8:34). കർത്താവ് ശിഷ്യന്മാരോട് പ്രതീകാത്മകമായി പറഞ്ഞത് ഗൊൽഗോഥായിലേക്കുള്ള വഴിയിൽ ശിമോൻ അക്ഷരാർത്ഥത്തിൽ ചെയ്തു: അവൻ തന്നെ ഏല്പിച്ച കുരിശ് യേശുവിനുവേണ്ടി ചുമന്നു.

നമുക്കും ചുമക്കുവാൻ “കുരിശുകൾ “ഉണ്ട്:ചിലപ്പോൾ രോഗമാകാം, ശുശ്രൂഷയിലെ വെല്ലുവിളിയാകാം, പ്രിയപ്പെട്ട ആരെങ്കിലും മരിച്ചതാകാം, വിശ്വാസത്തെപ്രതിയുള്ള ഉപദ്രവമാകാം. നാം വിശ്വാസത്താൽ ഈ പ്രയാസത്തെ വഹിക്കുന്നത് വഴി മററുള്ളവരുടെ ശ്രദ്ധയെ ക്രിസ്തുവിന്റെ സഹനത്തിലേക്കും ക്രൂശുമരണത്തിലേക്കും തിരിക്കാനാകും. അവന്റെ കുരിശാണ് നമുക്ക് ദൈവത്തോട് സമാധാനവും ജീവിത യാത്രക്ക് ശക്തിയും പ്രദാനം ചെയ്തത്.

“അപ്പോൾ രാത്രിയായിരുന്നു”

ഏലി വീസെല്ലിന്റെ രാത്രി എന്ന നോവൽ നാസി കൂട്ടക്കൊലയുടെ ഭീകരത ഭയാനകമാം വിധം വരച്ചു കാണിക്കുന്നു. നാസി തടങ്കലിലുള്ള സ്വന്ത അനുഭവത്തിന്റെ പഞ്ചാത്തലത്തിൽ വീസെൽ പുറപ്പാടിലെ ബൈബിൾ കഥ പരാമർശിക്കുന്നുണ്ട്. മോശെയും യിസ്രായേൽക്കാരും അടിമത്വത്തിൽ നിന്ന് മോചനം നേടിയത് ആദ്യ പെസഹാ ദിവസം ആയിരുന്നെങ്കിൽ (പുറപ്പാട് 12) ഒരു പെസഹായ്ക്ക് ശേഷം യഹൂദ നേതാക്കന്മാരെ നാസികൾ അറസ്റ്റ് ചെയ്യുന്നതായാണ് വീസെൽ പറയുന്നത്.

വീസെലിന്റെ ഈ ഇരുണ്ട വിരോധാഭാസത്തെ വിമർശിക്കുന്നതിനു മുൻപ്, സമാനമായ ഒരു ഗൂഢാലോചന നടന്നതായി ബൈബിളിലും നമുക്ക് കാണാം. പെസഹായുടെ രാത്രിയിൽ, ദൈവജനത്തെ അവരുടെ സഹനത്തിൽ നിന്ന് വിടുവിക്കാനായി വന്നവൻ, തന്നെ കൊല്ലാനായി പിടിക്കാൻ വന്നവർക്ക് സ്വയം ഏല്പിച്ചു കൊടുക്കുന്നു!

യേശുവിന്റെ അറസ്റ്റിനു മുമ്പുള്ള വിശുദ്ധ രംഗങ്ങളിലേക്ക് യോഹന്നാൻ നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു. തനിക്കു നേരിടുവാനുള്ള കാര്യങ്ങളോർത്ത് “ഉള്ളം കലങ്ങി” ക്കൊണ്ട്, അന്ത്യ അത്താഴ സമയത്ത്, യേശു താൻ ഒറ്റിക്കൊടുക്കപ്പെടുമെന്ന് പ്രവചിച്ചു (യോഹന്നാൻ 13:21). ഉടനെ തന്നെ ക്രിസ്തു തന്റെ ഒറ്റുകാരന് അപ്പം മുറിച്ച് നല്കി എന്നത് നമുക്ക് ഗ്രഹിക്കാൻ പ്രയാസമുള്ള പ്രവൃത്തിയാണ്. നാം വായിക്കുന്നു: “ഖണ്ഡം വാങ്ങിയ ഉടൻ അവൻ എഴുന്നേറ്റ് പോയി, അപ്പോൾ രാത്രി ആയിരുന്നു” (വാ. 30). ചരിത്രത്തിലെ ഏറ്റവും വലിയ അനീതിയാണ് അരങ്ങേറാൻ പോകുന്നത്. എന്നിട്ടും യേശു പ്രഖ്യാപിച്ചു, “ഇപ്പോൾ മനുഷ്യപുത്രൻ മഹത്വപ്പെട്ടിരിക്കുന്നു; ദൈവവും അവനിൽ മഹത്വപ്പെട്ടിരിക്കുന്നു” (വാ. 31). മണിക്കൂറുകൾക്കകം ശിഷ്യന്മാർ വലിയ പരിഭ്രാന്തിയും പരാജയവും പരിക്ഷീണവും അഭിമുഖീകരിക്കാനിരിക്കയായിരുന്നു. എന്നാൽ യേശു കണ്ടത് സംഭവിക്കാനുള്ള ദൈവിക പദ്ധതിയാണ്.

ഇരുട്ടിന്റെ ശക്തികൾ വിജയിക്കുന്നതായി തോന്നുമ്പോൾ, ആ ഇരുണ്ട രാത്രിയെ അഭിമുഖീകരിച്ച്‌ അതിജീവിച്ച കർത്താവിനെ ഓർക്കാം. അവൻ നമ്മോടൊപ്പമുണ്ട്. എല്ലാക്കാലവും രാത്രി ആയിരിക്കില്ല.

വഹിക്കുന്ന സ്നേഹം

നാല് വയസ്സുകാരനായ പേരക്കുട്ടി എന്റെ മടിയിലിരുന്ന് എന്റെ കഷണ്ടിത്തലയിൽ തലോടിക്കൊണ്ട് ചോദിച്ചു “അപ്പച്ചന്റെ മുടിയൊക്കെ എന്തിയേ?”ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു “പ്രായമായതുകൊണ്ട് അവയെല്ലാം കൊഴിഞ്ഞു പോയി “ഇതു കേട്ട അവൻ ചിന്താമഗ്നനായി.”അത് വളരെ കഷ്ടമായി; എന്റെ മുടി കുറെ ഞാൻ തരാം” എന്ന് പറഞ്ഞു.
അവന്റെ ഈ മനസ്സലിവ് ഓർത്ത് സന്തോഷം തോന്നി അവനെ ഞാൻ കെട്ടിപ്പിടിച്ചു. ഈ സംഭവം പിന്നീട് ഓർത്തപ്പോൾ ദൈവത്തിന്റെ നിസ്വാർത്ഥവും ഉദാരവുമായ സ്നേഹം എന്റെ മനസ്സിലേക്ക് കടന്നുവന്നു.

ജി കെ ചെസ്റ്റേർട്ടൻ എഴുതി: “നാം പാപം ചെയ്തതു മൂലം നമുക്ക് പ്രായാധിക്യം ബാധിച്ചു. എന്നാൽ നമ്മുടെ പിതാവിന് നമ്മെക്കാൾ ചെറുപ്പമാണ്.”ഇത് പറയുമ്പോൾ അദ്ദേഹം അർത്ഥമാക്കുന്നത് “പുരാതനനായ” (ദാനിയേൽ 7:9CL) ദൈവം പാപത്തിന്റെ അപചയം ബാധിക്കാത്തവനാണ് എന്നാണ്. ദൈവം കാലാതീതനാണ്; ഒരു നാളും ഇളകുകയോ മായുകയോ ചെയ്യാത്ത അവന്റെ സ്നേഹം നമ്മെ കവിയും. യെശയ്യാവ് 46:4 ൽ വാഗ്ദത്തം ചെയ്തതുപോലെ പ്രവർത്തിക്കാൻ അവൻ കഴിവുള്ളവനും മനസ്സുള്ളവനുമാണ്.”നിങ്ങളുടെ വാർധക്യം വരെ ഞാൻ അനന്യൻ തന്നെ; നിങ്ങൾ നരയ്ക്കുവോളം ഞാൻ നിങ്ങളെ ചുമക്കും; ഞാൻ ചെയ്തിരിക്കുന്നു; ഞാൻ വഹിക്കുകയും ഞാൻ ചുമന്നു വിടുവിക്കുകയും ചെയ്യും.”

അഞ്ച് വാക്യങ്ങൾക്കുശേഷം അവൻ പ്രസ്താവിക്കുന്നു: “ഞാനല്ലാതെ വേറൊരു ദൈവമില്ല” (വാ. 9) “ഞാൻ ആകുന്നവൻ” (പുറപ്പാട് 3:14) ആയ ആ മഹാ ദൈവം നമ്മെ ആഴമായി സ്നേഹിക്കുന്നു; നാം അവങ്കലേക്ക് തിരിഞ്ഞ് പാപഭാരം ഒഴിഞ്ഞവരായി നിത്യകാലം നന്ദിയോടെ അവനെ ആരാധിക്കുന്നവരാകുവാൻ വേണ്ടി നമ്മുടെ പാപത്തിന്റെ സകല ഭാരവും വഹിച്ചു കൊണ്ട് നമുക്കു വേണ്ടി ക്രൂശിൽ മരിക്കാൻ വരെ അവൻ തയ്യാറായി.

നമ്മെപ്പോലെ, നമുക്ക് വേണ്ടി

തന്റെ മകൾ ഷോപ്പിങ്ങ് മോളിലായിരുന്ന സമയം മുഴുവൻ തൊപ്പി തലയിൽ നിന്ന് മാറ്റാത്തത് കാൻസർ ചികിത്സയുടെ ഭാഗമായുള്ള തുടർച്ചയായ കീമോ തെറാപ്പിയുടെ ഫലമായി മുടിയെല്ലാം പോയതിനെക്കുറിച്ച് സ്വയം നല്ല ബോധ്യമുള്ളതുകൊണ്ടാണെന്ന് പ്രീതിക്ക് മനസ്സിലായി. തന്റെ മകളോട് തദാത്മ്യപ്പെടുന്നതിനായി, പ്രീതിയും തന്റെ മനോഹരമായ നീണ്ട മുടി മുഴുവൻ ഷേവ് ചെയ്ത് കളയാൻ വേദനയോടെ തീരുമാനിച്ചു.

തന്റെ മകളോടുള്ള പ്രീതിയുടെ ഈ സ്നേഹം ദൈവത്തിന് തന്റെ മക്കളോടുള്ള സ്നേഹത്തിന്റെ ഒരു പ്രതിഫലനമാണ്. കാരണം, അവന്റെ മക്കളായ നാം “ജഢരക്തങ്ങളോടു കൂടിയവർ” (എബ്രായർ 2:14) ആകയാൽ യേശു നമുക്ക് സദൃശരായി മനുഷ്യ രൂപത്തിലായി നമ്മെ മരണത്തിന്റെ അധികാരത്തിൽ നിന്നും വിടുവിച്ചു. നമുക്കായി സകലവും ദൈവത്തോട് നിരപ്പിക്കുന്നതിനു വേണ്ടി അവൻ “സകലത്തിലും തന്റെ സഹോദരന്മാരോട് സദൃശനായി തീരുവാൻ ആവശ്യമായിരുന്നു” (വാ. 17).

തന്റെ മകളുടെ സ്വയാവബോധത്തെ അതിജീവിക്കുവാൻ സഹായിക്കുന്നതിനു വേണ്ടി പ്രീതി സ്വയം തന്റെ മകളെപ്പോലെയായി. യേശു ഇതിനെക്കാൾ വലുതായ, പാപത്തിന്റെ അടിമത്തം എന്ന നമ്മുടെ പ്രശ്നം അതിജീവിക്കാൻ നമ്മെ സഹായിച്ചു. അവൻ നമ്മിലൊരുവനെപ്പോലെയായി നമ്മുടെ പാപത്തിന്റെ പരിണിത ഫലമെല്ലാം ഏറ്റെടുത്ത് നമുക്ക് പകരമായി മരിച്ചു കൊണ്ട് നമുക്കു വേണ്ടി ഈ പ്രശ്നം പരിഹരിച്ചു.

യേശു നമ്മുടെ മനുഷ്യത്വം പങ്കുവെക്കുവാൻ മനസ്സായതു മൂലം നമുക്ക് ദൈവവുമായി നല്ല ബന്ധം ലഭിച്ചു എന്നത് മാത്രമല്ല, നമ്മുടെ സംഘർഷങ്ങളുടെ നിമിഷങ്ങളിൽ അവനെ ചാരുവാൻ നമുക്ക് സാധ്യമാകുകയും ചെയ്യുന്നു. നാം പ്രലോഭനങ്ങളും പ്രതികൂലങ്ങളും അഭിമുഖീകരിക്കുമ്പോൾ ശക്തിക്കും ബലത്തിനുമായി “സഹായിക്കുവാൻ കഴിവുള്ളവനായ” (വാ.18) അവനിൽ ചാരുവാൻ നമുക്കാകുന്നു. സ്നേഹമുള്ള പിതാവിനെപ്പോലെ നമ്മെ മനസ്സിലാക്കുകയും കരുതുകയും ചെയ്യും.

സമയം തക്കത്തിൽ ഉപയോഗിക്കുക

നോർത്ത് കരോളിന യൂണിവേഴ്സിറ്റിയുടെ പുരാവസ്തു ലൈബ്രറിയിലുള്ള ഒരു പോക്കറ്റ് വാച്ചിന്റെ നിന്നു പോയ സൂചികൾക്ക് ഒരു ദുരന്തകഥ പറയാനുണ്ട്. ആ സൂചികൾ സൂചിപ്പിക്കുന്ന സമയത്താണ് (8:19 മിനിറ്റ് 56 സെക്കന്റ്) ആ വാച്ചിന്റെ ഉടമസ്ഥനായ എലീഷ മിച്ചൽ, 1857 ജൂൺ 27ന്, അപ്പലേച്ചിയൻ മലനിരകളിലെ ഒരു വെള്ളച്ചാട്ടത്തിൽ തെന്നിവീണ് മരിച്ചത്.

ആ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ആയിരുന്ന മിച്ചൽ, താൻ നിന്ന ആ കൊടുമുടിയാണ് മിസ്സിസിപ്പിക്ക് കിഴക്കുഭാഗത്തുള്ള ഏറ്റവും ഉയർന്ന കൊടുമുടിയെന്ന് തെളിയിക്കാനുള്ള പര്യവേഷണ ദൗത്യത്തിലായിരുന്നു.ഈ നിഗമനം പിന്നീട് ശരിയെന്ന് തെളിഞ്ഞു. ഈ കൊടുമുടിക്ക് ഇപ്പോൾ മിച്ചലിന്റെ പേരാണുള്ളത്. അദ്ദേഹം വീണു മരിച്ചതിനടുത്ത് കൊടുമുടിയുടെ ഉച്ചിയിലാണ് അദ്ദേഹത്തിന്റെ ശവകുടീരം ഉള്ളത്.

അടുത്തിടെ, ഞാൻ ആ കൊടുമുടി കയറിയപ്പോൾ മിച്ചലിന്റെ കഥ ഓർത്തു; ജീവിതത്തിന്റെ ക്ഷണികതയും എത്ര ചുരുക്കമാണ് നമുക്കുള്ള സമയം എന്നും ചിന്തിച്ചു. ഒലിവുമലയിൽ നിന്ന്, യേശു തന്റെ മടങ്ങിവരവിനേക്കുറിച്ച് ശിഷ്യന്മാരോട് പറഞ്ഞ വാക്കുകൾ ഞാൻ ഓർത്തു.”അങ്ങനെ നിങ്ങൾ നിനയ്ക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ട് നിങ്ങളും ഒരുങ്ങിയിരിക്കുവിൻ” (മത്തായി 24:44).

യേശു വളരെ വ്യക്തമായി പറയുന്നുണ്ട്, അവൻ തന്റെ നിത്യരാജ്യം സ്ഥാപിക്കാനായി വരുന്ന നാൾ ഏതാണെന്നോ അല്ലെങ്കിൽ എപ്പോഴാണ് അവൻ നമ്മെ ഈ ലോകത്തിൽ നിന്നും തന്റെ പക്കലേക്ക് വിളിക്കുന്നതെന്നോ ആർക്കും അറിയില്ല എന്ന്. എന്നാൽ എപ്പോഴും തയ്യാറായി “ഉണർന്നിരിക്കുവാൻ” അവൻ പറയുന്നു (വാ. 42).
ടിക്.. ടിക്.. നമ്മുടെ ജീവിത ഘടികാരം ചലിച്ചു കൊണ്ടിരിക്കുന്നു; പക്ഷെ, എത്ര നാൾ? നമുക്ക് ഓരോ നിമിഷവും നമ്മുടെ കാരുണ്യവാനായ രക്ഷകനെ സ്നേഹിച്ചും അവനായി കാത്തിരുന്നും കൊണ്ട് അവന്റെ വേല ചെയ്യാം.